ഫാസിസം വിളവെടുക്കുമ്പോള്‍.....

കർണ്ണാടകയിലെ 35 സ്‌കൂളുകളിലും മേഘാലയയിലെ നാലു ജില്ലകളിലും നടത്തിയ ഒരു അന്വേഷണത്തിൽനിന്ന്‌, രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ ഒരു വലിയ ഗൂഢപദ്ധതി തെഹല്‍ക്ക കണ്ടെത്തിയിരിക്കുന്നു. മേഘാലയയിൽനിന്ന്‌ 1600-ഓളം വിദ്യാർത്ഥികളെ, കര്‍ണ്ണാടകയിലെ, ആർ.എസ്സ്‌.എസ്സ്‌.ബന്ധമുള്ള വിവിധ സ്‌കൂളുകളിലേക്ക്‌ പറിച്ചുനടുക എന്ന സോഷ്യൽ എഞ്ചിനീയറിംഗ്‌ പദ്ധതി. ഇതില്‍ ഏറ്റവും ഒടുവിലെത്തിയ സംഘത്തിലെ 160 കുട്ടികൾ ജൂൺ 7-നാണ് ബംഗലുരുവിലെത്തിയത്. നഗരത്തിലേക്കുള്ള അമ്പതുമണിക്കൂർ ട്രെയിൻ യാത്രയിൽ, ഈ കുട്ടികളെ 30 ആർ.എസ്സ്‌.എസ്സ്‌ വളണ്ടിയർമാർ അനുഗമിച്ചിരുന്നു.

മേഘാലയയിൽ സജീവമായ ക്രിസ്ത​‍്യൻ മിഷണറിമാരിൽ നിന്ന്‌ കുട്ടികളെ രക്ഷിക്കുക എന്ന വലിയ പദ്ധതിയുടെ ഭാഗമായിട്ടാണ്‌, ആര്‍.എസ്സ്‌.എസ്സും, അതിന്റെ സമാന്തര സംഘടനകളും ഈ പദ്ധതി ഏറ്റെടുത്തിരിക്കുന്നതെന്ന്‌, ഇതിന്റെ മുഖ്യ സൂത്രധാരനായ തുക്കാറാം ഷെട്ടിയുമായി മൂന്നുമാസത്തോളം നീണ്ടുനിന്ന പലപ്പോഴായി നടത്തിയ സംഭാഷണങ്ങളിൽ നിന്ന്‌ തെഹൽക്കക്ക്‌ മനസ്സിലാക്കാൻ സാധിച്ചു. “ ‘ഹൈന്ദവ ജീവിത രീതി’ വളർത്തിയെടുക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്‌. ആ മേഖലയിലെ ഞങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുക എന്നതുപോലെത്തന്നെ, മേഘാലയയിലെ സജീവമായി നിലനിൽക്കുന്ന ക്രിസ്ത​‍്യൻ മിഷണറിമാരെ പരാജയപ്പെടുത്തുക എന്നതും ഞങ്ങളുടെ ദീർഘകാല പദ്ധതിയാണ്‌. ആ ദീർഘകാല പദ്ധതിയുടെ ഭാഗമാണ്‌ ഈ കുട്ടികൾ. ഇനി വരുന്ന വർഷങ്ങളിൽ, ഈ കുട്ടികൾ അവരുടെ ജീവിതമൂല്യങ്ങൾ സ്വന്തം കുടുംബാംഗങ്ങളിൽ പ്രചരിപ്പിക്കും". ബാല്യത്തിൽത്തന്നെ ആർ.എസ്സ്‌.എസ്സിന്റെ സ്വാധീനത്തിൽ അകപ്പെട്ട ദക്ഷിണ കന്നഡയിൽനിന്നുള്ള ഷെട്ടി, ഏകദേശം എട്ടുവർഷത്തോളം മേഘാലയിലായിരുന്നു. ആ ഭൂപ്രദേശവും സംസ്കാരവും നല്ലവണ്ണം നിശ്ചയമുള്ളയാളാണ്‌ ഷെട്ടി.

മേഘാലയയുടെ ജനസംഖ്യാ അനുപാതത്തിന്റെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ ആർ.എസ്സ്‌.എസ്സിന്റെ ഈ പദ്ധതി ധാരാളം ആശങ്കകൾ ഉയര്‍ത്തുന്നുണ്ട്‌. ഇന്ത്യയിലെ ചുരുക്കം ക്രിസ്ത​‍്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളിലൊന്നായ മേഘാലയയിൽ 2001-ലെ കണക്കനുസരിച്ച്‌ ക്രിസ്ത​‍്യൻ വിഭാഗമായി രേഖപ്പെടുത്തിയിരിക്കുന്നത്‌ 70.25 ശതമാനമാണ്‌. അതുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുക്കൾ 13.27 ശതമാനവും, 'ഇതരർ' എന്ന മട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള മതവിഭാഗങ്ങൾ 11.52 ശതമാനവുമാണ്‌. തനതു ഗോത്രവിഭാഗങ്ങളെയാണ്‌ 'ഇതരർ' എന്ന വാക്കുകൊണ്ട്‌ പ്രധാനമായും ഉദ്ദേശിച്ചിട്ടുള്ളത്‌. മേഘാലയ എന്ന പേരിൽ ഇന്ന്‌ അറിയപ്പെടുന്ന പ്രദേശത്ത്‌ ജീവിച്ചിരുന്ന ഗാരോ, ഖാസി, ജൈന്തിയ ഗോത്രവർഗ്ഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിനുവേണ്ടി ക്രിസ്ത​‍്യൻ മിഷണറിമാർ ആദ്യമായി എത്തിയത്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയായിരുന്നു. സംസ്ഥാനത്തിലെ മതപരിവർത്തനത്തിന്റെ നീണ്ട ചരിത്രത്തിനിടയിലും, അതിനെ സ്‌ഥൈര്യത്തോടെ അതിജീവിച്ചുപോന്ന ഒരു വലിയ വിഭാഗമുണ്ടായിരുന്നു ഈ തനതു ഗോത്രവർഗ്ഗക്കാരിൽ- മതപരിവർത്തനം നടത്തിയവരോടുള്ള ഒരു നേരിയ അസ്വാരസ്യവും ഈ ഗോത്രവർക്കാരുടെ മതവിശ്വാസങ്ങളിൽ നിർലീനമായിരുന്നു. 'പ്രദേശത്തെ സ്വാധീനം വർദ്ധിപ്പിക്കുക' എന്ന ആര്‍.എസ്സ്‌.എസ്സിന്റെ പദ്ധതി ഈ അസ്വാരസ്യത്തെയാണ്‌ മുതലെടുക്കുന്നത്‌. കുട്ടികളും അവരുടെ വിദ്യാഭ്യാസവും-ഷെട്ടി തന്നെ തുറന്നു സമ്മതിച്ചപോലെ- ആ ഒരു ഇടപെടലിന്റെ തുടക്കവുമായിരുന്നു.

ഈ കുട്ടികൾ പഠിക്കുന്ന ഉപ്പുറിലെ തിങ്കബെട്ടു ഹയർ പ്രൈമറി, സെക്കൻഡറി സ്‌കൂൾ - ബംഗലുരുവിൽനിന്ന്‌ 500 കിലോമീറ്റർ അകലെയാണ്‌ ഈ സ്‌കൂൾ- കർണ്ണാടകയിലെ ഇത്തരത്തിലുള്ള 35 സ്‌കൂളുകളിൽ ഒന്നാണ്‌. 2008-ൽ ആറിനും ഏഴിനും ഇടക്ക്‌ പ്രായമുള്ള 17 കുട്ടികൾ മേഘാലയയില്‍നിന്നും ഈ സ്‌കൂളിലെത്തി. പ്രധാനാധ്യാപകൻ ആവശ്യപ്പെട്ടതനുസരിച്ച്‌, ഈ കുട്ടികൾ എഴുന്നേറ്റുനിന്ന്‌, തങ്ങളുടെ പേര്‌ ഭവ്യതയോടെ കന്നഡയിൽ പറഞ്ഞ്‌, വീണ്ടും വെറും നിലത്തിരുന്നു. പരിചയപ്പെടാൻ വേണ്ടി പ്രധാനാദ്ധ്യാപകന്റെ പേരു ചോദിച്ചപ്പോൾ അഭ്യർത്ഥന അയാൾ നിരസിച്ചു. "നിങ്ങൾ കുട്ടികളെ കാണാനല്ലേ വന്നത്‌. ഇതാ അവർ. എന്റെ പേരു പറഞ്ഞാൽ പിന്നെ നിങ്ങളത്‌ എനിക്കെതിരെ ഉപയോഗിക്കും". ഒരു റിട്ടയേഡ്‌ ബാങ്കുദ്യോഗസ്ഥനാണ്‌ അയാളെന്നും, ഒരു നൂറ്റാണ്ട്‌ പഴക്കമുള്ള ആ സ്‌കൂൾ അദ്ദേഹത്തിന്റെ അച്ഛൻ തുടങ്ങിയതാണെന്നും മാത്രമേ അറിയാൻ സാധിച്ചുള്ളു. ക്ലാസ്സിന്റെ മൂലയിൽ ഇരിക്കുന്ന സ്ത്രീ, അയാളുടെ ഭാര്യ നിർമ്മലയാണെന്നും വെളിപ്പെടുത്തി.

പരിചയപ്പെടുത്തലുകളൊക്കെ കഴിഞ്ഞപ്പോൾ കുട്ടികളോട്‌ അവർ ഏറ്റവും ഒടുവിൽ പഠിച്ച പ്രാർത്ഥന ചൊല്ലാൻ ആവശ്യപ്പെട്ടു. തൊഴുകൈയ്യുകളോടെ, കണ്ണുകളടച്ച്‌, അവർ "ഗുരുർ ബ്രഹ്മാ, ഗുരുർ വിഷ്ണോ, ഗുരുർ ദേവോ മഹേശ്വര" ആലപിച്ചു. കുട്ടികളിരിക്കുന്ന ഹാൾ ഒരേസമയം അവരുടെ ക്ലാസ്സുമുറിയും താമസസ്ഥലവുമായിരുന്നു. അവിടെ, ആ വെറുംതറയിലാണ്‌ അവർ ജീവിക്കുന്നതും, ശ്വസിക്കുന്നതും, ഉണ്ണുന്നതും, ഉറങ്ങുന്നതും, പഠിക്കുന്നതും ഒക്കെ. ഒരു 30 വാട്ട്‌ ബൾബും, ഒരു ബ്ലാക്‌ ബോർഡും, നിരത്തിവെച്ച കുറച്ചു പുസ്തകങ്ങളും സ്ലെയിറ്റും ആയാൽ ചിത്രം പൂര്‍ത്തിയായി. ഒരു പുരാതന ഫ്രിഡ്‌ജും പൊട്ടിപ്പൊളിഞ്ഞ സോഫയുമിട്ട്‌ അടുക്കളയെ ഹാളിൽനിന്ന്‌ വേർതിരിച്ചിരിക്കുന്നു.

പരുക്കൻ യാഥാർത്ഥ്യങ്ങൾ

2001-മുതൽ മേഘാലയയിൽനിന്ന്‌ കർണ്ണാടകയിലേക്ക്‌ കൊണ്ടുവന്ന കുട്ടികളുടെ എണ്ണം 1600

ജൂൺ 7-നു വന്ന ഏറ്റവും പുതിയ ബാച്ചിലെ കുട്ടികളുടെ എണ്ണം 160

അച്ചടക്കം ഉറപ്പാക്കാൻ എന്ന പേരിൽ സഹോദരീ സഹോദരന്മാരെ വെവ്വേറെയിടങ്ങളിലാക്കുന്നു. ജാതീയ സംഘർഷം നിലനിൽക്കുന്ന കർണ്ണാടക തീരപ്രദേശത്താണ്‌ ഇതിലെ ഒട്ടുമുക്കാലും സ്‌കൂളുകൾ പ്രവർത്തിക്കുന്നത്‌. ഭൂരിപക്ഷം കുട്ടികളും പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ളവരാണ്‌. ആര്‍.എസ്സ്‌.എസ്സ്‌. അനുഭാവികളായ കുടുംബങ്ങൾ വർഷത്തിൽ 16,000 രൂപവരെ കുട്ടികളുടെ പഠനത്തിനുവേണ്ടി ചിലവഴിക്കുന്നു.

കുട്ടികൾ അവരുടെ മാതൃഭാഷ മറന്നുപോകാൻ ഇടവരുന്നു.


മേഘാലയയിലെ നാലു വിദൂര ജില്ലകളിൽനിന്ന്‌-റി ഭോയ്‌, പടിഞ്ഞാറേ ഖാസി മലകൾ, കിഴക്കേ ഖാസി മലകൾ, ജൈന്തിയ മലകൾ- ആര്‍.എസ്സ്‌.എസ്സുകാർ കൊണ്ടുവന്ന ഈ കുട്ടികൾ ഖാസി, ജൈന്തിയ ഗോത്രങ്ങളിൽനിന്നുള്ളവരാണ്‌. ഖാസി ഗോത്രക്കാർ സെംഗ്‌ ഖാസി മതവും ജൈന്തികളാകട്ടെ നിയാമിതർ മതവും പരമ്പരാഗതമായി പിന്തുടരുന്നവരാണ്‌. മേഘാലയയിൽനിന്നുള്ള 38 കുട്ടികൾ പഠിക്കുന്ന, മാണ്ഡ്യ ജില്ലയിലെ ശ്രീ ആദിചുഞ്ചുനാഗരി ഹയർ പ്രൈമറി സ്‌കൂളിലെ ഹെഡ്‌മാസ്റ്റർ മാഞ്ചെ ഗൗഡയോടു ചോദിച്ചുനോക്കി, എന്തിനാണ്‌ കുട്ടികളെ ഈ വിധത്തിൽ മറ്റൊരിടത്തുനിന്നും കൊണ്ടുവരുന്നതെന്ന്‌. അയാളും ഷെട്ടിയുടെ അതേ യുക്തിതന്നെ ആവർത്തിച്ചു.

"ഈ കുട്ടികൾ മേഘാലയയിലായിരുന്നെങ്കിൽ ഇതിനകം ക്രിസ്ത​‍്യൻ മതത്തിലേക്ക്‌ പരിവർത്തനം ചെയ്യപ്പെടുമായിരുന്നു. യഥാർത്ഥത്തിൽ ആര്‍.എസ്സ്‌.എസ്സ്‌ അവരെ സംരക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌. ഇവിടെ നൽകുന്ന വിദ്യാഭ്യാസത്തിൽ സാംസ്കാരിക മൂല്യങ്ങളും ഉൾപ്പെടുന്നുണ്ട്‌. വിദ്യാഭ്യാസത്തിനുശേഷം ഇവർ ഇവരുടെ വീടുകളിലേക്ക്‌ തിരിച്ചുപോകുമ്പോൾ ഈ മൂല്യങ്ങൾ അവർ വീട്ടുകാർക്കിടയിലും പ്രചരിപ്പിക്കും".

ശ്ലോകങ്ങളും, ഹിന്ദുമതാചാരങ്ങളും, സസ്യഭോജനവുമൊക്കെയാണ്‌ ഗൗഡ പറയുന്ന ഈ മൂല്യങ്ങൾ. ആർ.എസ്സ്‌.എസ്സിന്റെ അടിത്തറ വികസിപ്പിക്കാൻ ഇതൊക്കെ എങ്ങിനെയാണ്‌ സഹായിക്കുക? സാംസ്കാരിക മൂല്യങ്ങളും അച്ചടക്കവും പഠിപ്പിക്കുന്നത്‌ ആദ്യ ചുവടാണെന്ന്‌ ഷെട്ടി തെഹൽക്കയോട്‌ പറഞ്ഞു. "ഈ മൂല്യങ്ങൾ കുട്ടിക്കാലം മുതലേ നമ്മൾ പരിശീലിപ്പിക്കണം. ഇത്‌ അവരെ ക്രിസ്ത​‍്യൻ ജീവിതരീതിയിൽനിന്ന്‌ അകറ്റി നമ്മളോട്‌ കൂടുതൽ അടുപ്പിക്കും".

"ശ്ലോകങ്ങൾ പഠിപ്പിച്ചാൽ അവർ ക്രമേണ ക്രിസ്ത​‍്യൻ പ്രാർത്ഥനകൾ മറക്കും. മാംസഭക്ഷണത്തിൽ നിന്ന്‌ അകറ്റിയാൽ, അവരുടെ മതത്തിലെ മൃഗബലിയോട്‌ അവർക്ക്‌ വെറുപ്പ്‌ തോന്നും" ഷെട്ടി പറയുന്നു. " ആത്യന്തികമായി, പശു ഒരു വിശുദ്ധമൃഗമാണെന്നും, അതിനെ കൊല്ലുകയോ തിന്നുകയോ ചെയ്യുന്നവർക്ക്‌ നമ്മുടെ സമൂഹത്തിൽ ഒരു സ്ഥാനവുമില്ലെന്ന്‌ നമ്മൾ പറയുമ്പോൾ, ഈ കുട്ടികൾക്ക്‌ അത്‌ മനസ്സിലാകും". ഷെട്ടി ശാന്തമായി പറയുന്നു. "ആർ.എസ്സ്‌.എസ്സിന്റെ ഭാവി ഭടന്മാരായി ഇവരെ വളർത്തിയെടുക്കുകയാണോ?" ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇവരെല്ലാം 'പരിവാരത്തിന്റെ ഭാഗ'മാകുമെന്നും ബാക്കിയെല്ലാം കാലം തീരുമാനിക്കുമെന്നായിരുന്നു ഷെട്ടിയുടെ ഉത്തരം.

കർണ്ണാടകയിലെ നിരവധി ജില്ലകളിലായി പരന്നുകിടക്കുന്ന ഈ സ്‌കൂളുകളിൽ പഠിപ്പിക്കുന്ന 'സാംസ്കാരിക മൂല്യം' അധികമൊന്നും വിഭിന്നമല്ല. കുട്ടികൾ ഏതു സ്‌കൂളിലാണോ പഠിക്കുന്നത്‌ എന്നതിനെ ആശ്രയിച്ചിരിക്കുന്നു ആർ.എസ്സ്‌.എസ്സുമായിട്ടുള്ള ബന്ധം. സമ്പന്ന കുടുംബങ്ങളിൽ നിന്നു വരുന്ന കുട്ടികൾ എല്ലാവിധ പഠന-താമസ സൗകര്യങ്ങളുമുള്ള സ്‌കൂളുകളിൽ പഠിക്കുന്നു. അവിടെ നടപ്പാക്കുന്ന അച്ചടക്കം, പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ അൽപ്പം അയവുള്ളതുമാണ്‌. 60 ശതമാനം കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളില്‍നിന്നുള്ളവരാണ്‌. അതുകൊണ്ടുതന്നെ, ആ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിലെ പഠന-താമസ സൗകര്യങ്ങൾ ആദ്യം സൂചിപ്പിച്ച ഉപ്പുറിലെ തിങ്കബെട്ടു സ്‌കൂളിലേപ്പോലെ സൗജന്യവും, പരിതാപകരവുമാണ്‌.

ഒട്ടുമിക്ക സ്‌കൂളുകളും കർണ്ണാടകയുടെ തീരപ്രദേശത്താണ്‌ സ്ഥിതി ചെയ്യുന്നത്‌ എന്ന്‌ ആദ്യം സൂചിപ്പിച്ചുവല്ലോ. സംസ്ഥാനത്തിലെ വർഗ്ഗീയ ലഹളകളുടെ കേന്ദ്രമാണ്‌ ആ പ്രദേശങ്ങൾ. ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്‌മഗലൂർ ജില്ലകളിലെ പുത്തൂർ, കല്ലഡ്ക്ക, കാവുപ്പ്‌, കൊല്ലൂർ, ഉപ്പുർ, ദേരലക്കാട്ട്‌, മൂബിദിരി പ്രദേശങ്ങൾ. പോരാത്തതിന്‌, പ്രമുഖമായ ആശ്രമങ്ങളുടെ ഉടമസ്ഥതയിലാണ്‌ ഈ സ്‌കൂളുകളിൽ ഒട്ടുമിക്കതും. സുത്തൂറിലെ ജെ.എസ്‌.എസ്‌.മഠം, മാണ്ഡ്യ ജില്ലയിലെ ആദി ചുഞ്ചുനഗിരി മഠം, ചിത്രദുർഗയിലെ മുരുഗരാജേന്ദ്ര മഠം പോലുള്ളവ.

എങ്ങിനെയാണ്‌ കുട്ടികൾ മേഘാലയയിൽനിന്നും ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള കർണ്ണാടകയിൽ എത്തിപ്പെടുന്നത്‌? പ്രവര്‍ത്തനശൈലി എന്താണ്‌ ? തെഹൽക്ക സംസാരിച്ച ഒട്ടുമിക്ക കുട്ടികളും രക്ഷകർത്താക്കളും വിരൽ ചൂണ്ടുന്നത്‌, തുക്കാറാം ഷെട്ടി എന്ന ആളിലേക്കാണ്‌. കർണ്ണാടകയിൽ കുട്ടികൾക്ക്‌ വിദ്യാഭ്യാസം എന്ന ആശയം കൊണ്ടുവന്നതും, കുട്ടികളെ കൊണ്ടുപോകാമെന്ന വാഗ്ദാനം നല്‍കിയതിന്റെയും ഒടുവിൽ അവരെ അനുഗമിച്ചതിന്റെയും പിന്നിൽ ഉണ്ടായിരുന്നത്‌ തുക്കാറാമാണെന്ന്‌ ഇവരെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്‌.

ആർ.എസ്സ്‌.എസ്സുമായി ബന്ധമുള്ള സേവാഭാരതി എന്ന സാമുദായികസേവന സംഘടനയുടെ മുൻകാലപ്രവർത്തകനായിരുന്നു തുക്കാറാം. ആര്‍.എസ്സ്‌.എസ്സിൽ നിന്ന്‌ ഔദ്യോഗികമായി ഒരു കൃത്യമായ അകലം പാലിച്ചിരുന്ന ലേയ്‌ സിൻഷർ കൾച്ചറൽ സൊസൈറ്റിയുടെ ഔദ്യോഗിക വക്താവാണ്‌ ഷെട്ടി. ലേയ്‌ സിൻഷർ കൾച്ചറൽ സൊസൈറ്റിയുടെ പ്രധാന ഓഫീസ്‌ സ്ഥിതി ചെയ്യുന്ന, ജൈന്തിയ ഹിൽ ജില്ലയിലെ ജോവായുടെ പുറത്തുപോലും ഈ സംഘടനയെക്കുറിച്ച്‌ ആരും അധികം അറിഞ്ഞിരുന്നില്ല. പക്ഷേ തുക്കാറാം എന്നോ ബാഹ്‌റാം എന്നോ ചോദിച്ചുനോക്കൂ. ഉടനെ ആളുകൾ തിരിച്ചറിയുന്നു. തലസ്ഥാനമായ ഷില്ലോംഗിനു പുറത്ത്‌, ഗ്രാമതലം വരെയുള്ള ആളുകൾക്ക്‌ അറിയാം, കർണ്ണാടകയിലേക്ക്‌ കുട്ടികളെ കൊണ്ടുപോകുന്നതിനു പിന്നിൽ ആർ.എസ്സ്‌.എസ്സ്‌ ആണെന്ന്‌. ജൈന്തിയ ജില്ലയിൽ ഈ സംഘടനക്ക്‌ മൂന്ന്‌ ഓഫീസ്സുകളുണ്ട്‌. ജോവായിലും, നാര്‍ത്തിയാംഗിലും, ഷോംഗ്‌പോംഗിലും. ഇവയെക്കൂടാതെ, കുട്ടികളെ തിരഞ്ഞുപിടിക്കാനും കൊണ്ടുപോകാനുമുള്ള നിരവധി സംവിധാനങ്ങൾ കയ്യടക്കിവെച്ചിരിക്കുന്നത്‌ സേവാ ഭാരതി, കല്ല്യാൺ ആശ്രമം പോലുള്ള സംഘടനകളാണ്‌.

ക്രിസ്ത​‍്യൻ മിഷണറിമാരിൽനിന്നും കുട്ടികളെ രക്ഷിക്കുക എന്ന ആർ.എസ്സ്‌.എസ്സിന്റെ വലിയ ദൗത്യത്തിന്റെ ഭാഗമാണ്‌ കുട്ടികൾ എന്ന്‌ തുക്കാറാം സമ്മതിച്ചു. സെംഗ്‌ ഖാസി സ്‌കൂളിലെ അദ്ധ്യാപികയും ഷില്ലോംഗിലെ കല്ല്യാൺ ആശ്രമത്തിലെ അന്തേവാസിയുമായ യോലിൻ ഖരുമിനി കുട്ടികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ വിശദീകരിച്ചു.

"ക്രിസ്ത​‍്യൻ മതത്തിലേക്ക്‌ പരിവർത്തനം ചെയ്യാതെ, തങ്ങളുടെ സെംഗ്‌ ഖാസി, നിയാമിതർ മതങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന കുടുംബങ്ങളെ കണ്ടെത്താൻ ആവശ്യപ്പെടുകയാണ്‌ ആദ്യത്തെ പടി. ഇക്കൂട്ടർ, ക്രിസ്ത​‍്യാനികളോട്‌ അകൽച്ച സൂക്ഷിക്കുന്നവരാണ്‌ പൊതുവെ. ഇവരുടെ കുട്ടികളെ കർണ്ണാടകയിൽ പഠിപ്പിക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കാമെന്ന്‌ വാഗ്ദാനം കൊടുക്കുന്നു. അവരുടെ മതാചാര പ്രകാരമുള്ള വിദ്യാഭ്യാസം കൊടുക്കാമെന്നാണ്‌ ഞങ്ങൾ അവരോട്‌ പറയുന്നത്‌."

ഖരുമിനിയുടെ മരുമകൾ കെർദാമൊൻ ഖരുമിനി കർണ്ണാടകയിലെ മംഗള നഴ്സിംഗ്‌ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്‌. കുട്ടികളുടെ വിദ്യാഭ്യാസ-താമസ ചിലവുകൾ വഹിക്കാനുള്ള കുടുംബത്തിന്റെ അവസ്ഥക്കനുസരിച്ചാണ്‌ കുട്ടികളുടെ ലിസ്റ്റുണ്ടാക്കുന്നത്‌.

വിവിധ ഗ്രാമങ്ങളിൽനിന്ന്‌ 200 കുട്ടികൾ ബംഗലുരുവിലേക്ക്‌ എങ്ങിനെ എത്തിപ്പെട്ടുവേന്ന്‌ ഉഡുപ്പിയിലെ വിദ്യാനികേതൻ സ്‌കൂളിൽ പത്താം തരം വിദ്യാര്‍ത്ഥിനിയായ ഖത്ബിയാം റിംബായ്‌ വിവരിച്ചു.

"ധാരാളം ചെറിയ കുട്ടികളുണ്ടായിരുന്നു സംഘത്തിൽ. അതുകൊണ്ട്‌ ഞങ്ങളെ 13-14 ഗ്രൂപ്പുകളായി തിരിച്ചപ്പോൾ, മുതിർന്ന കുട്ടികളെ മേൽനോട്ടക്കാരായി വെച്ചു. ഷില്ലോംഗിൽവെച്ച്‌ ഞങ്ങൾക്കൊക്കെ തിരിച്ചറിയൽ ടാഗുകൾ തന്നു. അതിൽ ലെയ്‌ സിൻഷാർ കൾച്ചറൽ സൊസൈറ്റിയുടെ അഡ്രസ്സും മൊബൈയിൽ നമ്പറും ഉണ്ടായിരുന്നു. ഗുവഹാട്ടി വരെ ഞങ്ങൾ ടാറ്റാ സുമോകളിലാണ്‌ വന്നത്‌. അവിടെനിന്ന്‌ ബംഗലുരുവിലേക്ക്‌ ട്രെയിനിലും", റിംബാൻ പറഞ്ഞു. ബംഗലുരുവിലെത്തിയപ്പോൾ അവരെ ആർ.എസ്സ്‌.എസ്സ്‌.ഓഫീസിലേക്കു കൊണ്ടുപോയി. അവിടെനിന്ന്‌ വീണ്ടും ഗ്രൂപ്പുകളാക്കി ഓരോ സ്‌കൂളുകളിലേക്കും.

ഒരേ വീട്ടിലെ കുട്ടികളെ വെവ്വേറെയാക്കാൻ ആദ്യം മുതലേ ശ്രദ്ധിക്കാറുണ്ടെന്ന്, ഷില്ലോംഗിലെ ആർ.എസ്സ്‌.എസ്സ്‌ പ്രവർത്തകനും, തിങ്കബെട്ടു സ്‌കൂളിന്റെ തലവനുമായ പ്രഫുല്ല ചന്ദ്ര കോച്ചിന്റെ തെഹൽക്കയോടുള്ള വെളിപ്പെടുത്തൽ ഞെട്ടിച്ചുകളഞ്ഞു. "അവരെ വെവ്വേറെയിടങ്ങളിലാക്കിയാൽ അച്ചടക്കമുണ്ടാക്കാൻ എളുപ്പമാണ്‌. അവരെ പരുവപ്പെടുത്തണമെങ്കിൽ നിയന്ത്രണം ആവശ്യമാണ്‌. അവർക്ക്‌ വീടുമായി എത്ര കുറവു ബന്ധമുണ്ടാക്കാൻ കഴിയുന്നുവോ അത്രയും നല്ലതാണ്‌".

വിവിധ സ്‌കൂളുകളിലേക്കായി ഭിന്നിപ്പിച്ച പല കുട്ടികളെയും തെഹൽക്കക്ക്‌ കാണാൻ സധിച്ചു. ഖത്ബിയാംഗിന്റെ സഹോദരൻ കേരളത്തിലെ കാസര്‍ഗോഡിൽ പ്രശാന്തി വിദ്യാകേന്ദ്രത്തിലാണ്‌, അവൾ ഉഡുപ്പിയിലും. റീൻബോൺ താരിയാംഗും വിദ്യാനികേതനിലാണ്‌. അവളുടെ അനിയത്തി മൈസൂരിലെ ജെ.എസ്സ്‌.എസ്സ്‌ മഠത്തിലും. ബെഡ്‌ സിംബ്ലി മാണ്ഡ്യയിലെ അഭിനവ്‌ ഭാരതി ബോയ്‌സ്‌ ഹോസ്റ്റിലും അവന്റെ അനിയത്തി വിദ്യാനികേതനിലും. ഇവാൻറോയി ലംഗ്‌ബാംഗ്‌ ആദി ചുഞ്ചുനാഗരിയിലും, അനിയത്തി ഷിമോഗയിലും. എല്ലാ സഹോദരീസഹോദരന്മാരും പരസ്പരം അകറ്റപ്പെട്ടിരിക്കുന്നു. എന്തിനാണ്‌ ഇങ്ങനെ ചെയ്തിരിക്കുന്നതെന്ന്‌ കുട്ടികളോടു ചോദിച്ചാൽ, കുട്ടികൾക്ക്‌ അതിനുത്തരമില്ല.

ഈ കുട്ടികളുടെ അച്ഛനമ്മമാർക്കുമറിയില്ല എന്തിനാണ്‌ കുട്ടികളെ ഈ വിധത്തിൽ പരസ്പരം അകറ്റിയിരിക്കുന്നതെന്ന്‌. കുട്ടികൾ സ്‌കൂളിൽ ചേർന്ന്‌ മാസങ്ങൾക്കു ശേഷമാണ്‌ തങ്ങൾ ഇത്‌ അറിഞ്ഞതെന്ന്‌ അവർ പറയുന്നു. ഖത്ബിയാംഗിന്റെയും അവളുടെ സഹോദരന്റെയും മൂത്ത ചേച്ചി ക്ലിസ്‌ റിംബായ്‌ പറഞ്ഞു. "അവരെ ബംഗലുരുവിലേക്ക്‌ കൊണ്ടുപോകുന്നുവെന്നു മാത്രമാണ്‌ ഞങ്ങൾക്ക്‌ അറിയാൻ കഴിഞ്ഞത്‌. ഏതു സ്‌കൂളാണെന്നോ, അതിന്റെ പേരും അഡ്രസ്സും എന്താണെന്നോ ഒന്നും അറിഞ്ഞിരുന്നില്ല. പിന്നെയാണ്‌ അവർ ബംഗലുരുവിലല്ലെന്നും, ഒരുമിച്ചല്ലെന്നും അറിഞ്ഞത്‌. ഖത്ബിയാംഗിനെ വീണ്ടും ഈ എട്ടാം ക്ലാസിൽത്തന്നെ ചേർത്തുവെന്നും പിന്നീടാണവൾ പറഞ്ഞത്‌. കുട്ടികളെ നന്നായി നോക്കാമെന്ന്‌ ആര്‍.എസ്സ്‌.എസ്സ്‌ പറഞ്ഞപ്പോൾ ഞങ്ങളവരെ വിശ്വസിച്ചു." അനിയനെ മേഘാലയയിലേക്ക്‌ തിരികെ കൊണ്ടുവരാൻ നോക്കുന്നുണ്ടെന്ന്‌ ക്ലിസ്‌ പറഞ്ഞു. "അവന്‌ അവിടെ പൊരുത്തപ്പെടാൻ കഴിയുന്നില്ല. ഖത്‌ബിയാംഗിനാകട്ടെ, എന്തായാലും ഒരു വർഷം നഷ്ടമായി. ഇനി തത്‌ക്കാലം അവൾ അവിടെത്തന്നെ വിദ്യാഭ്യാസം മുഴുവനാക്കട്ടെ" ക്ലിസ്‌ കൂട്ടിച്ചേർത്തു. റിംബായി കുടുംബം സാമ്പത്തിമായി തരക്കേടില്ല. ഖൈന്തിയ ജില്ലയിൽ ഖാനി ബിസിനസ്സാണ്‌ അവർക്ക്‌. അച്ഛൻ കോരൻ ചിർമാംഗ്‌ ആർ.എസ്സ്‌.എസ്സ്‌. അനുഭാവിയാണ്‌. സ്വന്തം മക്കളെ കർണ്ണാടകയിലേക്കയച്ചു എന്നു മാത്രമല്ല, ഗ്രാമത്തിലെ മറ്റു രക്ഷകർത്താക്കളെയും ഇതിന്റെ ആവശ്യകത അദ്ദേഹം പറഞ്ഞുബോദ്ധ്യപ്പെടുത്തി. "അച്ഛൻ വളരെ സജീവമായിരുന്നു. എന്നാൽ ഈയിടെയായി തീരെ സുഖമില്ല. അതുകൊണ്ട്‌ ആർ.എസ്സ്‌.എസ്സിന്റെ കൂടെ മറ്റു ഗ്രാമങ്ങളിലേക്ക്‌ പോകാൻ ഇപ്പോൾ സാധിക്കുന്നില്ല".

തങ്ങളുടെ സംസ്ക്കാരം, ഭാഷ, മതം, ഭക്ഷണ രീതി ഇവയൊന്നുമായി യാതൊരു സാമ്യമില്ലന്നെതോ പോകട്ടെ തികച്ചും വിപരീതം എന്നു വിശേഷിപ്പിക്കാവുന്ന ജീവിതസാഹചര്യങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നതിന്റെ ശാരീരികവും മാനസ്സികവുമായ ആഘാതം ഈ കുട്ടികളെയാകെ തകർത്തിരിക്കുകയാണ്. ഈ നീക്കം മൂലം ചില കുട്ടികളിൽ ഉണ്ടായിട്ടുള്ള മന:ശാസ്ത്രപരമായ പ്രശ്‌നങ്ങൾ അവരുടെ മുഖങ്ങളിൽ തെളിഞ്ഞുകാണാമായിരുന്നു. മേഘാലയയിൽ നിന്നുള്ള കുട്ടികളുടെ വിവരങ്ങൾ അന്വേഷിച്ച് തെഹൽക്ക പോയ സ്‌കൂളുകളിലെല്ലാം അധികൃതർ കുട്ടികളെ ക്ലാസ്സിൽ നിന്ന് വിളിപ്പിക്കുകയും കന്നഡ ഭാഷയിൽ തങ്ങളെ സ്വയം പരിചയപ്പെടുത്തുവാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. സ്‌കൂൾ അധികൃതരാവട്ടെ, കന്നഡയുമായി ഒരു ബന്ധവുമില്ലാത്ത കുട്ടികളെ കന്നഡ ഭാഷ പഠിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുകയായിരുന്നു. എന്നു മാത്രമല്ല, സംസ്കൃതത്തിൽ ഒരു വാക്കുപോലും ഉച്ചരിക്കാൻ കഴിയാതിരുന്ന കുട്ടികൾ ഉച്ചാരണശുദ്ധിയോടെ സംസ്കൃതം പ്രാർത്ഥനകൾ ചൊല്ലുന്നത് അവരെ ഒട്ടൊന്നുമല്ല ആഹ്ലാദിപ്പിച്ചിരുന്നത്. മാൻഡ്യ ജില്ലയിലെ ബി ജി നഗറിലുള്ള ശ്രീ ആദി ചുഞ്ചൻ‌ഗിരി ഹയർ പ്രൈമറി സ്‌കൂളിലെ പ്രധാനാദ്ധ്യാപകനായ ശ്രീ മഞ്ചെ ഗൌഡ മേഘാലയിൽ നിന്നുള്ള ഒരു കുട്ടിയുടെ നേർക്ക് ഒരു കന്നഡ പത്രം നീട്ടിയിട്ട് അത് വായിക്കാൻ ആവശ്യപ്പെട്ടു. ആ കുട്ടി, അനുസരണയോടെ, എന്നാൽ യാതൊരു ഭാവഭേദവും പ്രദർശിപ്പിക്കാതെ, വളരെ പതിഞ്ഞ ശബ്ദത്തിൽ ഏതാനും വാചകങ്ങൾ വായിച്ചു. അതിനു ശേഷം അവൻ ശ്രദ്ധാപൂർവം പത്രം മടക്കി പ്രധാനാദ്ധ്യാപകന്റെ ഡസ്ക്കിനു പുറത്തു വച്ചു. അവനോട് മടങ്ങിപ്പോകാനാവശ്യപ്പെടും വരെ അവൻ കണ്ണുകളുയർത്തിയതേയില്ല. ഞങ്ങൾ സന്ദർശിച്ച സ്‌കൂളുകളിലെല്ലാം കുട്ടികൾ ആർജ്ജിച്ച വൈഭവവും കന്നഡയുമായും സംസ്കൃതവുമായും ഉള്ള പരിചിതത്വവും പ്രദർശിപ്പിക്കുന്ന ഏതാണ്ട് ഇതേ ദൃശ്യങ്ങളാണ് അല്ലറ ചില്ലറ വ്യത്യാസങ്ങളോടെ അരങ്ങേറിയത്.

മേഘാലയയിൽ നിന്നുള്ള കുട്ടികൾ മറ്റുള്ള വിദ്യാർത്ഥികളുമായി നന്നായി ഇഴുകി ചേർന്നു കഴിഞ്ഞുവെന്നാണ് അധികൃതർ അവകാശപ്പെട്ടിരുന്നത്. എന്നാൽ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല എന്നതിന് ഒട്ടേറെ തെളിവുകൾ ഞങ്ങൾക്ക് ലഭിച്ചു. കുട്ടികളുമായി ഏതാനും മിനിട്ടുകൾ സംസാരിച്ചപ്പോൾ തന്നെ തങ്ങളുടെ അത്ര സാധാരണമല്ലാത്ത പേരുകളും മുഖത്തിന്റെ പ്രത്യേക രൂപവും മൂലം മറ്റു കുട്ടികൾ അവരെ കളിയാക്കിച്ചിരിക്കുന്നതിന്റെ എത്രയോ കഥകളായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്. കുട്ടികൾ, വിശേഷിച്ചും മുതിർന്ന കുട്ടികൾ, മേഘാലയയിൽ നിന്നുള്ളവരുമായി കൂടുതൽ ശക്തമായ സൌഹൃദം ഉണ്ടാക്കാനിഷ്‌ടപ്പെട്ടു. ക്ലാസ് റൂമുകളിലാവട്ടെ, നാലു കുട്ടികൾ ഇരിക്കേണ്ട ബഞ്ചുകളിൽ മേഘാലയയിൽ നിന്നുള്ള ആറേഴ് കുട്ടികൾ ഞെരുങ്ങിക്കൂടിയിരുന്നിരുന്നു. കന്നഡയിൽ സംസാരിക്കാൻ ശേഷി നേടിയിട്ടും മറ്റുള്ള വിദ്യാർത്ഥികളുമായുള്ള ഇഴുകി ചേരൽ ഇത്രയൊക്കെയേ സംഭവിച്ചിട്ടുള്ളൂ. എതിർപ്പും ഒറ്റപ്പെടലുകളും ഒക്കെ ഉണ്ടാവുമ്പോൾ അവർ തങ്ങളുടെ പരിചിതരുടെ വലയത്തിലേക്ക് ഉൾവലിയുകയായിരുന്നു. മേഘാലയത്തിൽ നിന്നുള്ള മറ്റു വിദ്യർത്ഥികളുമായി കൂട്ടുകൂടാൻ സാദ്ധ്യതയില്ലാത്ത ഇടങ്ങളിൽ കുട്ടികൾ തങ്ങളിലേക്ക് തന്നെ ഒതുങ്ങിക്കൂടുകയായിരുന്നു.

ഇപ്രകാരമുള്ള ഒറ്റപ്പെടലുകൾ ഇല്ലാതാക്കാൻ കഴിയുന്ന സ്ഥലങ്ങളിലല്ല സ്‌കൂളുകൾ സ്ഥിതി ചെയ്യുന്നത്.ബംഗലുരുവിൽ നിന്നും ഏകദേശം 150 കി മി ദൂരെ നാഗമംഗൽ എന്ന സ്ഥലത്തുള്ള സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഇവാൻ‌റോയി ലാംഗ് ബാംഗ് ( Iwanroi Langbang)എന്ന വിദ്യാര്‍ത്ഥിനി ബംഗലുരുവിൽ പഠിക്കാൻ കഴിയാത്തതിലുള്ള തന്റെ നിരാശ മറച്ചു വയ്ക്കുന്നില്ല.”ഞങ്ങളോട് പറഞ്ഞത് എന്റെ പഠനം ബംഗലുരുവില്‍ ആയിരിക്കും എന്നാണ്. ഇവിടെ വന്ന ശേഷമാണ് സ്‌കൂളിന്റെ പേരും അത് ബംഗലുരുവിൽ നിന്നും വളരെ അകലെ ആണെന്നും മറ്റും അറിഞ്ഞത്. ഇവിടെ ഞങ്ങള്‍ക്കീ മതിൽ കെട്ടിന് പുറത്തു പോകാൻ അവകാശമില്ല. ഇനി അബദ്ധ വശാൽ പുറത്തു പോകാനായാൽ തന്നെ പുറത്ത് ഒന്നും തന്നെയില്ല,“ ലാംഗ് ബാംഗ് പറഞ്ഞു. സ്റ്റേറ്റ് ഹൈവേയുടെ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ഭാഗത്തു നിന്നും വളരെ ഉള്ളിലായാണ് അവളുടെ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.

മേഘാലയത്തില്‍ നിന്നുമുള്ള കുട്ടികളെ കന്നഡ സംസാരിക്കുന്നവരുടേതായ ഒരു അന്തരീക്ഷത്തില്‍ പൂര്‍ണ്ണമായും അടയ്ക്കുന്നതിന്റെ അനന്തരഫലങ്ങള്‍ ചാമരാജ് നഗര്‍ ജില്ലയിലെ ദീനബന്ധു ചില്‍ഡ്രന്‍സ് ഹോമില്‍ ദൃശ്യമായിരുന്നു. ആലയത്തിലെ ഒരു കെയര്‍ ടേക്കര്‍ അവിടത്തെ ഒരു കുട്ടിയുടെ ‘പുരോഗമിക്കുന്ന’ കന്നട ഭാഷാ പരിചയത്തെക്കുറിച്ച് വിവരിച്ചു. “സിബിന്‍(അവിടത്തെ ഒരു കുട്ടി) ഇവിടെ വന്ന് രണ്ട് മാസത്തിനുള്ളില്‍ തന്നെ ധാരാളം കന്നഡ വാക്കുകള്‍ പഠിച്ചു കഴിഞ്ഞു. അവന്റെ ബന്ധുവുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ ചോദ്യങ്ങള്‍ക്കെല്ലാം അവന്‍ കന്നഡത്തിലാണ് മറുപടി പറഞ്ഞുകൊണ്ടിരുന്നത്, തീര്‍ച്ചയായും അത് അവര്‍ക്ക് ഒട്ടും മനസ്സിലായുമില്ല.” ഞെട്ടല്‍ ഉണര്‍ത്തുന്ന ഒരു തരം നിര്‍വികാരതയോടെ, താനേതോ വലിയ തമാശ പറഞ്ഞ മട്ടില്‍ കെയര്‍ ടേക്കര്‍ പൊട്ടിച്ചിരിക്കുവാന്‍ തുടങ്ങി. “45 മിനിറ്റ് നേരത്തേക്ക്, ഒരു സ്ത്രീ, അവന്റെ അമ്മയായിരിക്കുമെന്ന് തോന്നുന്നു, ശ്രമിച്ചുകൊണ്ടിരുന്നു. സെബിനാകട്ടെ ഉത്തരങ്ങളില്ലായിരുന്നു. കാരണം അവന്‍ അവന്റെ ഭാഷ തന്നെ മറന്നു കഴിഞ്ഞിരുന്നു.” അവള്‍ ഇക്കിളിയിട്ട പോലെ ചിരിച്ചു. തുടര്‍ന്നവള്‍ സിബിനെ അത്താഴത്തിനുള്ള കന്നഡ വാക്ക് പഠിപ്പിക്കുവാന്‍ തുടങ്ങി.

സിബിന്റെ ജനന സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് അവനു ആറു വയസ്സായി. സിബിന്റെ ഗ്രാമമായ മിഹ്മ്യ്ന്റ്ഡുവിലെ ഗ്രാമത്തലവന്‍ നല്‍കിയ മറ്റൊരു സര്‍ട്ടിഫിക്കറ്റ് അവന്‍ ഒരു ദരിദ്രകുടുംബത്തില്‍ നിന്നും വരുന്നുവെന്നും വിദ്യാഭ്യാസത്തിനായി അവനു സഹായം ആവശ്യമുണ്ടെന്നും സാക്ഷ്യപ്പെടുത്തുന്നു. തെഹൽക്കക്ക് അവന്റെ മാതാപിതാക്കളുമായി ബന്ധപ്പെടുവാന്‍ കഴിഞ്ഞില്ല.

മേഘാലയിലെ കുട്ടികള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ രാജ്യത്തെ ആയിരക്കണക്കിനു ബോര്‍ഡിങ്ങ് സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ കഥയില്‍ നിന്നും വ്യത്യസ്തമാണ്. അതായത് ഇത്തരം കടത്തലിനു പിന്നില്‍ വലിയൊരു പദ്ധതിയുണ്ട്; അത് സമ്മതിക്കുന്നതില്‍ ‘കൊച്ചി’ലെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ഒരു ഉളുപ്പും ഇല്ല താനും.

എന്തുകൊണ്ടാണ് ആറും ഏഴും വയസ് മാത്രം പ്രായമുള്ള കുട്ടികളെ വിദൂരസ്ഥലങ്ങളിലേക്ക് അയക്കുവാന്‍ മാതാപിതാക്കള്‍ തയ്യാറാകുന്നത്? കുട്ടികള്‍ നേരിടുന്ന വര്‍ദ്ധിതമായ ദോഷങ്ങളുടെ പശ്ചാത്തലത്തില്‍, മേഘാലയത്തിലെ എട്ടു ഗ്രാമങ്ങളിലെ മാതാപിതാക്കളെ സന്ദര്‍ശിച്ചപ്പോള്‍, തെഹല്‍ക്കക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് മാതാപിതാക്കള്‍ - മിക്കവാറുമെല്ലാവരും ദരിദ്രര്‍- കുട്ടികളെ ആര്‍.എസ്.എസിനെ ഏല്പിച്ചത് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതുപോലെ നല്ല രീതിയില്‍ അവരെ സംരക്ഷിക്കുമെന്ന് വിശ്വസിച്ചാണ്. പലപ്പോഴും ഈ കടത്തല്‍ ബന്ധുക്കളെ പിന്‍പറ്റുന്ന രീതിയിലായിരുന്നു; ഇളയകുട്ടികള്‍ മൂത്ത കുട്ടികളെ പിന്തുടരുന്ന രീതി. ഇത് യുക്തിയെ നിഷേധിക്കുന്നുവെന്ന് തോന്നുമെങ്കിലും, സൂക്ഷമാ‍യി പരിശോധിച്ചാല്‍, അത് ആര്‍.എസ്.എസിനു വിരിക്കാന്‍ കഴിഞ്ഞിട്ടുള്ള സങ്കീര്‍ണ്ണമായ വലകളെപ്പറ്റി, മാതാപിതാക്കളെയും, സ്‌കൂള്‍ അധികാരികളെയും കുട്ടികളെത്തന്നെയും ഭയപ്പെടുത്തുന്ന വലകളെപ്പറ്റി അറിവു പകരും. ഈ പ്രോസസിന്റെ ആധാരശിലയായി വര്‍ത്തിക്കുന്ന അസംഖ്യം അസത്യങ്ങളുണ്ട്.

രക്ഷകര്‍ത്താക്കള്‍ സമ്മതിപത്രം എഴുതി നല്‍കിയിട്ടുണ്ട്

ഒരു സംസ്ഥാനത്തില്‍ നിന്നും മറ്റൊരു സംസ്ഥാനത്തിലേക്ക് കുട്ടികളെ കടത്തുന്ന നടപടിയെ നിയമവിധേയമാക്കുന്ന തരത്തിലുള്ള രേഖകള്‍ക്കായി കര്‍ണ്ണാടകയിലെ സ്‌കൂളുകളെ തെഹൽക സമീപിച്ചപ്പോള്‍, ഗ്രാമത്തലവന്‍ ഒപ്പിട്ട കത്തോ, കുടുംബത്തിന്റെ മോശം സാമ്പത്തിക സ്ഥിതി ശരിവെക്കുന്ന രങ്ബാ ഷ്നോംഗിന്റെ കത്തോ, കുട്ടികളുടെ ജനന, ജാതിസര്‍ട്ടിഫിക്കറ്റിന്റെ കൂടെ നല്‍കുകയാണ് അവര്‍ ചെയ്തത്. തെഹൽക്ക സന്ദര്‍ശിച്ച വിവിധ സ്‌കൂളുകളില്‍ ഒരെണ്ണം പോലും കുട്ടികളുടെ സംരക്ഷണം ആ സ്‌കൂളുകളെ ഏല്‍പ്പിക്കുന്നു എന്ന് വ്യക്തമാക്കി മാതാപിതാക്കള്‍ ഒപ്പിട്ടു നല്‍കിയ കത്ത് കാണിച്ചില്ല. മേഘാലയത്തില്‍ തെഹൽക്ക സന്ദര്‍ശിച്ച ഒരു രക്ഷിതാവിന്റെ പക്കലും ഒപ്പിട്ട സമ്മതിപത്രത്തിന്റെ കോപ്പി ഉണ്ടായിരുന്നില്ല. Juvenile Justice (Care and Protection of Children) Act, 2000 അനുസരിച്ച് കുട്ടികളുടെ നിയമവിധേയമായ സ്ഥലം മാറ്റത്തിനു അത്തരം സമ്മതിപത്രങ്ങള്‍ കൂടിയേ കഴിയൂ.

ഔദ്യോഗികമായ രേഖകളില്ലാതെ ഇത്തരത്തില്‍ കുട്ടികളെ കടത്തുന്നത് Juvenile Justice (Care and Protection of Children) Act, 2000 ന്റെ വ്യക്തമായ ലംഘനമാണ്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ കടത്തുന്ന കാര്യത്തില്‍ ആര്‍.എസ്.എസിനെ കുറ്റവാളിയാക്കാവുന്നതാണ്.

കുട്ടികള്‍ സെങ്ങ്, ഖാസി, നിയാംത്രെ മതങ്ങള്‍ പിന്തുടരുന്ന സ്‌കൂളുകളില്‍ പഠിക്കുന്നു

ഖാസി, ജൈന്തിയ വര്‍ഗങ്ങളുടെ ഇടയില്‍, ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരും അല്ലാത്തവരും തമ്മില്‍ ദുര്‍ബലമായ ഒരു ബന്ധമാണ് നിലവിലുള്ളത്. മതപരിവര്‍ത്തനം നടത്തിയിട്ടില്ലാത്ത പാ‍വപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെ വളരെ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കുകയാണ് ആര്‍.എസ്. എസ്. ചെയ്യുന്നത്. “മതപരിവര്‍ത്തനത്തില്‍ നിന്നും എന്റെ മകളെ രക്ഷിക്കാനുള്ള ഏക മാര്‍ഗം അവളെ പുറത്തേക്ക് എവിടെക്കെങ്കിലും അയക്കുക എന്നത് മാത്രമാണെന്നാണ് എനിക്ക് കിട്ടിയ ഉപദേശം. ഞാനങ്ങനെ ചെയ്തില്ലാ എങ്കില്‍ പള്ളി അവരെ കൊണ്ടുപോകുകയും പാതിരിമാരും കന്യാസ്ത്രീകളും ആക്കി മാറ്റുകയും ചെയ്യുമത്രെ” സ്വെര്‍ ഗ്രാമത്തിലെ ബിയെ നോങ്രം പറയുന്നു. “എനിക്കെന്റെ മകളെക്കുറിച്ചോര്‍ത്ത് പേടിയായിരുന്നു. അതിനാല്‍ ഞാനവളെ അവര്‍ക്ക് കൈമാറി.” അവള്‍ പറയുന്നു. മകള്‍ വീടു വിട്ട് ആറുവര്‍ഷമായിട്ടും അവള്‍ ഏത് സ്‌കൂളിലാണ് പഠിക്കുന്നത് എന്നതിനെക്കുറിച്ച് ബിയേക്ക് വിവരമൊന്നുമില്ല. അവരുടെ കൈയില്‍ ആകെയുള്ളത് ക്ലാസില്‍ വെച്ചെടുത്ത ഒരു ചിത്രമാണ്. “എന്റെ മകളെ സന്ദര്‍ശിക്കുവാനോ അവളെ തിരിച്ചുകൊണ്ടു വരുവാനോ മാത്രം പൈസയൊന്നും എന്റെ പക്കലില്ല. പക്ഷേ, ഞാനിനി ഒരിക്കലും ഒരു കുഞ്ഞിനെക്കൂടി (ഇതുപോലെ) അയക്കുകയില്ല.“ബിയെ പറയുന്നു. ഗ്രാമത്തിലെ ധനിക കുടുംബങ്ങള്‍ക്ക് മധുരപലഹാരങ്ങള്‍ വിറ്റാണ് ബിയെ ജീവിതമാര്‍ഗം കണ്ടെത്തുന്നത്. തന്റെ അമ്മയോടും കുറഞ്ഞത് മൂന്നു കുട്ടികളോടും ഒപ്പം അവള്‍ താമസിക്കുന്ന ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടം അവളുടെ ദാരിദ്രത്തെക്കുറിച്ച് സൂചന നല്‍കുന്നു. ഇത്തരം കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവും ആയ അവസ്ഥ എന്തുകൊണ്ടിവര്‍ക്ക് തങ്ങളുടെ കുട്ടികളെ തിരിച്ചുകൊണ്ടുവരുന്നത് ബുദ്ധിമുട്ടുള്ളതാകുന്നു എന്നതിനെ സൂചിപ്പിക്കുന്നു. - അവര്‍ക്കാ ചെലവ് താങ്ങാനാവുകയില്ല.

പല രക്ഷകര്‍ത്താക്കളും തെഹൽക്കയോട് പറഞ്ഞത് തങ്ങളുടെ കുട്ടികള്‍ പഠിക്കുന്ന ആര്‍.എസ്.എസ് സ്‌കൂളുകള്‍ തങ്ങളുടെ ആദിമ മതവിശ്വാസങ്ങളെ സംരക്ഷിക്കുന്നു എന്നാണ്. ഇങ്ങനെ വിശ്വസിക്കുന്നവര്‍ അനവധിയാണ്. മൂഖെപ് ഗ്രാമത്തിലെ ജെല്‍ ചിര്‍മാങ്ങിന്റെ വീട്ടില്‍, തെഹെല്‍കാ ടീം ജെല്ലിന്റെ മകളുടെ ഒരു ഫോട്ടോ കാണുകയുണ്ടായി. അവള്‍ പഠിക്കുന്ന സ്‌കൂളിന്റെ രക്ഷാധികാരിയാ‍യ ശ്രീ ബാലഗംഗാധര്‍നാഥ് അവളെ അനുമോദിക്കുന്നതിന്റെ ഫോട്ടോ. ഈ കാവിവേഷധാരി ആരെന്ന് ജെല്ലിനോട് ചോദിച്ചാല്‍ അവള്‍ ആഹ്ലാദപൂര്‍വം ആവര്‍ത്തിക്കുക അവളെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ള കഥയെന്തോ അതാണ്. സാഹചര്യങ്ങള്‍ ഇത്രമേല്‍ ദുഃഖകരം അല്ലായിരുന്നുവെങ്കില്‍ ചിരി ഉണര്‍ത്തുമായിരുന്ന ഒരു കഥ. ജെല്ലിന്റെ അഭിപ്രായത്തില്‍ ബാലഗംഗാധര്‍നാഥ് തന്റെ മകളുടെ സ്‌കൂള്‍ നടത്തുന്ന ഒരു സെങ്ഗ് ഖാസി ദിവ്യനാണ്. അവളുടെ ശബ്ദത്തില്‍ സംശയത്തിന്റെ തരിമ്പു പോലുമില്ല. ജെല്ലിന്റെ അറിവില്ലായ്മ, പക്ഷെ, അവളുടെ കുടുംബത്തിലെ മറ്റുള്ളവര്‍ക്കില്ല. അവളുടെ ഭര്‍ത്താവായ ഡെനിസ് സിയാങ്ങ്ഷായി ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുമുണ്ടായിരുന്നു ഇയാള്‍. തന്റെ മകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആ പ്രദേശത്തെ മറ്റു പലരെയും വിശ്വസിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. “ആര്‍.എസ്.എസിനെക്കുറിച്ച് ജനങ്ങള്‍ക്ക് തെറ്റായ ധാരണയാണുള്ളത്. ആര്‍.എസ്. എസ് അവര്‍ക്ക് നല്ല വിദ്യാഭ്യാസവും സംസ്കാരവും നല്‍കുമെന്ന് ഞാനെപ്പോഴും അവരോട് പറയാറുണ്ട്.” ഡെനിസ് പറയുന്നു.

ആര്‍.എസ്.എസ് തെരഞ്ഞെടുക്കുന്ന സ്‌കൂളുകള്‍ തികച്ചും വ്യത്യസ്തമായൊരു പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നത് എന്നതിനെക്കുറിച്ച് മിക്ക രക്ഷകര്‍ത്താക്കള്‍ക്കും യാതൊരു ധാരണയുമില്ല. മറ്റൊരു സംസ്കാരം നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കുന്നതിനു പുറമെ കുട്ടികള്‍ക്ക് നല്‍കുന്ന പുസ്തകങ്ങളെല്ലാം തന്നെ ബെംഗലൂരുവിലെ വലതുപക്ഷ പ്രസിദ്ധീകരണസ്ഥാ‍പനങ്ങള്‍ പുറത്തിറക്കുന്ന ആര്‍.എസ്.എസ് പ്രസിദ്ധീകരണങ്ങളുമാണ്. ജെ.എസ്.എസ് ആശ്രം സ്‌കൂളിലെ ലൈബ്രറിയില്‍ ഭാരത സംസ്കൃതി പ്രകാശന പ്രസിദ്ധീകരിക്കുന്ന ആര്‍.എസ്.എസ് അനുകൂല ഗ്രന്ഥങ്ങളാണ് നിറച്ചിരിക്കുന്നത്. സെങ്ങ് ഖാസി പാഠങ്ങളുടെയോ നിയാംത്രെ ആചാരങ്ങളുടെയോ കണികപോലും കാണാനാകില്ല.

ഉപേക്ഷിക്കപ്പെട്ടവരും നിസ്സഹാ‍യരും ആയ കുട്ടികള്‍

ട്രൈബല്‍ സമൂഹമല്ലാത്ത കര്‍ണ്ണാടക പോലെയുള്ള ഇടങ്ങളില്‍ അച്ഛന്‍ കുടുംബത്തെ ഉപേക്ഷിക്കുന്നത് ഒരു സാമൂഹിക സാമ്പത്തിക ദുരന്തമാ‍യാണ് കാണുന്നത്. മേഘാലയയാകട്ടെ ഒരു മാതൃദായക സമൂഹമാണ്; പുരുഷന്മാര്‍ സ്ത്രീകളുമൊത്ത് അവരുടെ ഗ്രാമങ്ങളില്‍ താമസിക്കുന്നു. അമ്മമാരാണ് മക്കളുടെ പ്രഥമ രക്ഷകര്‍ത്താവ്. അമ്മ മരിക്കുകയാണെങ്കില്‍ തന്നെ കുട്ടികളെ ബന്ധുക്കള്‍ എടുത്ത് വളര്‍ത്തും. അവര്‍ ഒരിക്കലും ഉപേക്ഷിക്കപ്പെടുന്നില്ല.

കുട്ടികള്‍ സാഹചര്യവുമായി പൊരുത്തപ്പെട്ടിട്ടുണ്ട്

കുട്ടികള്‍ ആദ്യം മേഘാലയം വിടുമ്പോള്‍ അവര്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും ഒരറിവുമുണ്ടാകില്ല കുട്ടികള്‍ ആത്യന്തികമായി എവിടെ ചെന്നെത്തുമെന്ന്. രക്ഷകര്‍ത്താക്കളുടെ മോശം സാമൂഹിക-സാമ്പത്തികസ്ഥിതിയും സ്‌കൂളുകളിലെ സൌകര്യങ്ങളുടെ അഭാവവും മൂലം രക്ഷകര്‍ത്താക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയം തുലോം കുറവാണ്. ആര്‍.എസ്. എസ് ആണ് ഇവര്‍ക്കിടയിലെ പ്രധാന മധ്യസ്ഥന്‍. കുട്ടികള്‍ സന്തോഷവാന്മാരും പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേര്‍ന്നവരും ആയി ജീവിക്കുന്നുവെന്ന് ആര്‍.എസ്.എസ് രക്ഷകര്‍ത്താക്കളോട് പറയും. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.

വിദ്യാനഗര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ റപ്ലാങ്കി ഡ്ഖര്‍ തന്റെ അമ്മാവന്‍ വരുമെന്നും തന്നെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുമെന്നും കരുതി കാത്തിരിക്കുകയാണ്. “വീട്ടില്‍ നിന്ന് ആരെങ്കിലും വന്ന് ഞങ്ങളെ ഏറ്റെടുത്താല്‍ മാത്രമേ ഞങ്ങള്‍ക്ക് തിരിച്ചുപോകാനൊക്കൂ. ഓരോ വര്‍ഷവും സ്‌കൂള്‍ അവസാനിക്കുമ്പോള്‍ ഞങ്ങളെ തിരിച്ച്കൊണ്ടുപോകുമെന്ന് കേള്‍ക്കും. പക്ഷേ, ഇപ്പോള്‍ തന്നെ രണ്ട് കൊല്ലം കഴിഞ്ഞു.” നിരാശനായ റാപ്ലാങ്കി പറഞ്ഞു. തെഹെല്‍ക കണ്ടവരില്‍ രണ്ടേ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് വീട് സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്. റാലിയാങ്ങിലെ റപ്ലാങ്കിയുടെ ജന്മദേശത്ത് താമസിക്കുന്ന അമ്മാവനോട് എന്തുകൊണ്ടാണ് അദ്ദേഹം റപ്ലാങ്കിയെ സന്ദര്‍ശിക്കാതിരുന്നത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം അത്ഭുതം കൂറി. “ എന്റെ മരുമകന്‍ അവിടവുമായി ഇണങ്ങി ജീവിക്കുന്നു എന്നു കരുതാതിരിക്കുവാന്‍ എനിക്ക് കാരണങ്ങളൊന്നുമില്ല. ഇവിടെ ജോവൈയിലെ ഓരോ ആര്‍.എസ്.എസ് മീറ്റിംഗിലും കുട്ടികള്‍ ആരോഗ്യവാന്മാരും സന്തോഷവാന്മാരുമായി ജീവിക്കുന്നു എന്ന് ഉറപ്പു തരാറുണ്ട്.”

കുട്ടികളുമായുള്ള നേരിട്ടുള്ള ടെലിഫോണ്‍ സംഭാഷണം എന്നത് രക്ഷകര്‍ത്താക്കളുടെ സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു. രക്ഷകര്‍ത്താക്കള്‍ക്ക് ഫീസ് നല്‍കാന്‍ കഴിവില്ലെങ്കില്‍ം കുട്ടികളെ മിക്കവാറും ചേര്‍ത്തിരിക്കുന്നത് മഠം നടത്തുന്ന സൌജന്യ അനാഥാലയങ്ങളിലായിരിക്കും. ഇവിടങ്ങളില്‍ ടെലിഫോണ്‍ സൌകര്യവും ഉണ്ടാവില്ല. ശ്രീ ആദിചുഞ്ചനാഗിരി മഠത്തിന്റെ കാര്യവും ഇതുപോലെ തന്നെയാണ്.

ആര്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളം ഈ സത്യത്തിന്റെ വളച്ചൊടിക്കല്‍ ഒരു പ്രോസസിന്റെ ഭാഗമാണ്. ഈ പ്രോസസാകട്ടെ മേഘാലയത്തിലെ ജനങ്ങളുടെ ഇടയില്‍ സങ്കീര്‍ണ്ണതയുടെ ഒരു അടരു കൂടി ചേര്‍ക്കുമെന്നുറപ്പാണ്; കൊച്ചുകുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്ന മാനസികവും സാമൂഹികവുമായ ആഘാതങ്ങള്‍ക്കു പുറമേ.

*
തെഹൽക്കയില്‍ സഞ്ജന എഴുതിയ A Strange And Bitter Crop എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

അധിക വായനയ്ക്ക്

The Children Will Champion Hinduism’

‘I Begged Them For My Son’s Number’